പതിവിന് വിപരീതമായി ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണാഭമാക്കിയ ഓപ്പണിങ് പരേഡോട് കൂടി 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. തലസ്ഥാന നഗരി അടുത്ത ഒമ്പത് ദിവസങ്ങൾ സിനിമയുടെ മായാലോകത്തിലേക്ക് കൊണ്ടുപോകുന്നു.
ഗ്രീൻ ഗോവ ഗ്രീൻ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഗോവ ഗവർണറും മുഖ്യമന്ത്രിയുൾപ്പടെയുള്ള വിശിഷ്ടാതിഥികൾ വൃക്ഷതൈയ്ക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ചലച്ചിത്രമേള കൊടിയേറിയത്.
എന്റർടെയ്ൻമെന്റ് സൊസെെറ്റി ഓഫ് ഗോവയിൽ നിന്ന് തുടങ്ങി കലാ അക്കാദമിയിൽ അവസാനിച്ച ഉദ്ഘാടന പരേഡ് ഗോവയുടെ തെരുവുകളെ ഇന്ത്യയുടെ സിനിമാ ചരിത്രത്തിന്റെ ചലിക്കുന്ന ദൃശ്യങ്ങളാക്കി മാറ്റി. ആന്ധ്രാപ്രദേശ്, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മനോഹരമായ ടാബ്ലോകൾ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി.
നൂറോളം നാടൻ കലാകാരന്മാരെ അണിനിരത്തി “ഭാരത് ഏക് സൂർ” എന്ന പേരിലുള്ള പ്രത്യേക നൃത്താവിഷ്ക്കാരം കാണികൾക്ക് കൗതുകമായി. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള നൃത്തരൂപങ്ങളെ ഒരൊറ്റ താളത്തിൽ കോർത്തിണക്കുന്നതായിരുന്നു ഈ പരിപാടി. ഛോട്ടാ ഭീം, ചുട്കി, മോട്ടു പട്ലു, ബിട്ടു ബഹാനെബാസ് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളും പരേഡുകള്ക്ക് ആവേശം നല്കി.
ചടങ്ങിൽ ഗോവ ഗവർണർ ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഗാർത്ത് ഡേവിസ്, നടൻ അനുപം ഖേർ, ജാക്കി ഷെരോഫ്,ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരുകൻ, അഡീഷണൽ സെക്രട്ടറി പ്രഭാത് കുമാർ, നടൻ നന്ദമൂരി ബാലകൃഷ്ണ, ഐ.എഫ്.എഫ്.ഐ. ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ എന്നിവർ പങ്കെടുത്തു.
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെ ഇന്ത്യൻ സിനിമക്ക് നൽകിയ സംഭവനകളുടെ പേരിൽ ചടങ്ങിൽ ആദരിച്ചു.

