ഗോവ : ഗോവയിലെ പോണ്ട സ്വദേശികളായ രണ്ട് പേരില്‍ നിന്നും പത്ത് അന്തർസംസ്ഥാന സൈബർ തട്ടിപ്പുകാർ ചേർന്ന് 4.9 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് സംഭവം.
ആദ്യ കേസിൽ, പോണ്ടയിലെ സാന്താക്രൂസിൽ ഒരു ട്രാൻസ്‌പോർട്ട് കമ്പനി നടത്തുന്ന അനിൽ കുമാർ സിങ്ങിൽ നിന്ന് മംഗളൂരുവിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്നതിന് ട്രക്കുകൾ നൽകാമെന്ന് പറഞ്ഞ് 2.8 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിക്കുന്നു.
ട്രക്കുകളില്‍ തന്റെ കൺസൈൻമെന്റുകൾ എത്തിക്കണമെന്ന് സിംഗ് ട്രക്ക് ഡീലര്‍മാരോട് ആവശ്യപ്പെട്ടു. ഇതറിഞ്ഞ് ട്രക്ക് ഡ്രൈവർമാരായി വേഷമിട്ട എട്ട് തട്ടിപ്പുകാർ അദ്ദേഹത്തെ വിളിച്ച് സാധനങ്ങൾ എത്തിക്കാൻ സമ്മതിക്കുകയും മുൻകൂർ പണം ആവശ്യപ്പെടുകയും ചെയ്തു. അവരുടെ മൊബൈൽ നമ്പറുകളിലേക്ക് യുപിഐ വഴി പണം നൽകിയെങ്കിലും ആരും ചരക്കുകൾ സ്വീകരിക്കാൻ എത്തിയില്ലെന്നാണ് പരാതി.
മറ്റൊരു കേസ് പോണ്ടയിലെ ശാന്തിനഗറിൽ താമസിക്കുന്ന ദർശ് ഷിൻക്രേയ്ക്ക് ഗോവയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ്.
പ്രിയങ്ക ശർമ്മ എന്ന റിക്രൂട്ടർ ആണെന്ന വ്യാജേന അജ്ഞാതന്‍ ഫോണിൽ ഷിൻക്രേയെ ബന്ധപ്പെടുകയും ഗോവയിലെ ഒരു ധനകാര്യ കമ്പനിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഷിൻക്രേ ജോലിയിൽ താൽപ്പര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന്, ഫോം, രജിസ്ട്രേഷൻ, അഭിമുഖ ചാർജുകൾ എന്നിവയുൾപ്പെടെ വിവിധ ഫീസുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടു. യുപിഐ വഴി അയാൾ അവർക്ക് 2.1 ലക്ഷം രൂപ നൽകിയതിന് ശേഷമാണ് താന്‍ തട്ടിപ്പിനിരയായതായി മനസിലാകുന്നത്.
തട്ടിപ്പിനിരയായവര്‍ പോലീസ് സൈബർ സെല്ലിനെ സമീപിച്ചു, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസുകൾ പോണ്ട പോലീസിന് കൈമാറി.
പോണ്ട പോലീസ് രണ്ട് കേസുകളും വെവ്വേറെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോണ്ട പിഎസ്ഐ ബൻസാൽ നായിക് രണ്ട് കേസുകളും അന്വേഷിക്കുന്നു.

