ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ആദ്യ ദിനം ആധാർ വേരിഫിക്കേഷൻ നിർബന്ധം. തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ആദ്യ ദിനത്തിലെ ബുക്കിങ്ങിന് റെയിൽവേ ഈ നിയമം ബാധകമാക്കുന്നത്. അഡ്വാൻസ് റിസർവേഷൻ കാലയളവ് (60 ദിവസം മുന്നെ ബുക്കിങ്) ആരംഭിക്കുന്ന ആദ്യ ദിനത്തിൽ ഐആർസിടിസി പോർട്ടൽ വഴി ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിയമം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ഡിസംബർ 29 മുതൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഉപയോക്താക്കൾക്ക് ആധാർ വേരിഫിക്കേഷൻ നിർബന്ധമാണ്. ജനുവരി 5 മുതൽ ഈ നിയന്ത്രണം രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെയാകും. ജനുവരി 12 മുതൽ ടിക്കറ്റ് അഡ്വാൻസ് ബുക്കിങ് ആരംഭിക്കുന്ന ദിവസം മുഴുവൻ സമയം (രാവിലെ 8 മുതൽ അർദ്ധരാത്രി വരെ) ആധാർ വേരിഫിക്കേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ ടിക്കറ്റ് ലഭിക്കൂ.
അതേസമയം, റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് നിലവിലുള്ള രീതി തുടരാം. ഏതെങ്കിലും സാധുവായ തിരിച്ചറിയൽ രേഖ നൽകിയാൽ മതിയാകും. ആധാറിന് പുറമെ, തിരഞ്ഞെടുത്ത ചില ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓടിപി വേരിഫിക്കേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയിലെ നവജീവൻ എക്സ്പ്രസ്, കൊറോമാണ്ടൽ എക്സ്പ്രസ്, ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ ഇതിൽ ഉൾപ്പെടുന്നു.

